2011, മാർ 11



പ്രതിഫലം-------
ഇണപിരിയാത്ത
ഇണകളായിരുന്നു.

വിശ്വാസത്തിന്‍റെ സത്യരേഖയില്‍
വചനങ്ങള്‍ക്കൊപ്പം വഴിനടന്നവര്‍
മനസ്സും വപുസ്സും
പരസ്പരം പകുത്തവര്‍
വറുതിയിലും പൊറുതിയിലും
വ്യതിചലിക്കാതിരുന്നവര്‍
മുറിയാത്ത
വ്രതനാളുകളില്‍
വിശപ്പും വിശുദ്ധിയും പങ്കുകൊണ്ടവര്‍
നിത്യനമസ്ക്കാരങ്ങളില്‍
ഒറ്റശിരസ്സായ്ക്കുനിഞ്ഞവര്‍
ദാനധര്‍മ്മങ്ങളാല്‍
പുണ്യംവിളഞ്ഞവര്‍
ഒടുക്കം
ഒരേദിവസംതന്നെ മരണവും.

അവര്‍ക്കായ് തുറന്നുകിടന്നിരുന്നൂ
സ്വര്‍ഗ്ഗവാതിലുകള്‍!
വെളുത്ത തൊലിയും
നീണ്ട നീലക്കണ്ണുകളുമുള്ള
സ്വര്‍ഗ്ഗസുന്ദരിമാരെത്തി
അയാളെ
സ്വീകരിച്ചാനയിച്ചു...

സ്വര്‍ഗ്ഗകവാടത്തില്‍
അവള്‍ 
കാത്തിരിപ്പുതുടര്‍ന്നു..
വിവേചനമേതുമില്ലാതെ
തുല്യമായ പ്രതിഫലമാണല്ലോ
നീതിമാനായവന്‍
വാഗ്ദാനംചെയ്തിട്ടുള്ളത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ