2015, മേയ് 14

നാട്യശാസ്ത്രത്തിലെവൃത്തശാസ്ത്രം

mozhiyaay aaluvon mozhiyalan



നാട്യശാസ്ത്രത്തി ലെവൃത്തശാസ്ത്രം.
===============================
സുബ്രഹ്മണ്യന്‍ കുറ്റിക്കോൽ
=========================

ഛന്ദശ്ശാസ്ത്രത്തെ ഒരു വ്യാകരണശാസ്ത്രമായി മാത്രാ ഗണ വൃത്ത നിബന്ധനകളോടെ സമഗ്രമായി അവതരിപ്പിച്ച ആദ്യ ഗ്രന്ഥം ഭരതമുനിയുടെ നാട്യശാസ്ത്രമാണെന്നു പറയാം. പല ഗവേഷകന്മാരും ബി. സി. രണ്ടാം ശതകത്തോളം പഴക്കം ഈ ഗ്രന്ഥത്തിന് കണക്കാക്കിയിട്ടുണ്ട്. ക്രിസ്തുവിനുമുമ്പ് അഞ്ചാം ശതകത്തില്ത്തന്നെ ഭരതനാട്യം രചിക്കപ്പെട്ടിരിക്കാമെന്ന് അതിന്റെ അതി പ്രാചീനമായ ഭാഷയെ സാദൃശ്യപ്പെടുത്തി  മനോമോഹൻഘോഷ് അഭിപ്രായപ്പെടുന്നു. രാമായണത്തിലും മഹാഭാരതത്തിലും നാട്യശാസ്തവിധികളെക്കുറിച്ച് സൂചനയുണ്ടെന്നുള്ളതും, നാട്യശാസ്തരത്തിൽ വേദകഥകളെപ്പറ്റിയല്ലാതെ ഇതിഹാസകഥകളെക്കുറിച്ച് യാതൊരു പ്രതിപാദ്യവും കണ്ടെത്താൻ കഴിയില്ല എന്നതും ഇതിന് ഇതിഹാസങ്ങളെക്കാൾ പഴക്കം കല്പ്പിക്കാമെന്നതിനു ദൃഷ്ടാന്തമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കേദാരഭട്ടന്റെ വൃത്തരത്നാകരമുള്പ്പെടെയുള്ള വൃത്തശാസ്ത്രഗ്രന്ഥങ്ങൾ ഉണ്ടായിട്ടുള്ളത് നാട്യശാസ്ത്രത്തിനും എത്രയോ നൂറ്റാണ്ടുകള്ക്കു. ശേഷമാണ്

അഭിനവഗുപ്തന്റെ നാട്യശാസ്ത്രവ്യാഖ്യാനം കണ്ടെത്തിയതിലൂടെയാണ് നാട്യശസ്ത്രത്തിന്റെ പ്രാധാന്യം ലോകമറിഞ്ഞത്. ലഭ്യമായ ഭാഗങ്ങ പ്രസിദ്ധീകരിച്ചുകൊണ്ട് നാട്യശാസ്തം ആധുനികലോകത്തിന്റെ ശ്രദ്ധയികൊണ്ടുവന്നത് എഫ്.ഹാ (F.Hall), പോറെഞ്ഞൊ (Paul Regnaud), ജെ.ഗ്രോസെറ്റ് (J.Grosset) തുടങ്ങിയ പാശ്ചാത്യ പണ്ഡിതന്മാരാണ്.1894 ലാണ് ശിവദത്തനും കാശീനാഥ് പാണ്ഡുരംഗ് പരബും ചേര്ന്ന് ബോംബെയില്നിന്നും നാട്യശാസ്ത്രം പൂര്ണ്ണരൂപത്തിപ്രസിദ്ധീകരിച്ചത്. കേരളസാഹിത്യഅക്കാദമി നാട്യശാസ്ത്രത്തിന്റെ മലയാളവിവര്ത്തനം 1987 പ്രസിദ്ധീകരിച്ചു. കെ.പി.നാരായണപ്പിഷാരടിയുടെ വിവര്ത്തനം സംശോധനം ചെയ്ത് അവതാരികയെഴുതിയത് ഡോ.കെ.വിജയനാണ്.

ശാരീരികവും മാനസികവുമായ സകലവിധ കര്മ്മങ്ങളെയും ശാസ്ത്രീയമായി ചിട്ടപ്പെടുത്താനുള്ള സമഗ്രമായ ശാസ്ത്രവിധിയാണ് നാട്യശാസ്ത്രം എന്നാണ് ഭരതമുനി പറഞ്ഞുവെച്ചിട്ടുള്ളത്. വംശപരമ്പരകളിലുടെ അന്നോളം വികസിച്ചുവന്ന നാട്യശാസ്ത്രസംബന്ധിയായ വിഷയങ്ങളെയെല്ലാം വിവേചിച്ചു സ്വാംശീകരിച്ച് വികസിപ്പിച്ച്‍ അവതരിപ്പിച്ചതാണ് നാട്ട്യശാസ്ത്രം എന്നു കരുതപ്പെടുന്നു. നാട്യഗൃഹനിര്മ്മിതിക്കുള്ള തച്ചുശാസ്ത്രം മുതൽ സര്‍വ്വവിധ കലകളെയും, അക്ഷരങ്ങൾ മുതൽ വ്യാകരണ വൃത്താലങ്കാരങ്ങൾ വരെയുള്ള ഭാഷാ സിദ്ധാന്തങ്ങളെയും ഉള്ക്കൊള്ളുന്ന ബൃഹത്തായ വിജ്ഞാനശേഖരമാണത്. ‘ബഹുവിധമായ ഈ ജ്ഞാനങ്ങളോരോന്നും അനന്തമായ സാഗരങ്ങളാണ്. അവയിൽ ഒരെണ്ണത്തിന്റെയെങ്കിലും അങ്ങേയറ്റെത്തെത്താനസാദ്ധ്യമാണ്’ എന്നെഴുതുമ്പോൾ സ്വന്തം പരിമിതികൾ എടുത്തുകാട്ടുന്നതുകൂടാതെ  ആവിഷ്കാരത്തി‍ൽ കാലാനുസൃതമായ വികസനസാദ്ധ്യതകളും ഭരതമുനി ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്.
ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിവയാണ് നാട്യശാസ്ത്രവിധിപ്രകാരം അഭിനയത്തിനുള്ള ചതുരുപാധികൾ. ഇതരകലകളെപ്പോലെ അഭിനയത്തിന്റെ ലക്ഷ്യവും രസാവിഷ്ക്കാരം തന്നെ. നവരസങ്ങൾ ഉണ്ടാവുന്നത് സുഖദുഃഖങ്ങളിടകലര്ന്ന ലോകസ്വഭാവത്തില്നിന്നുമാണ്‌. അഭിനയവും ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുമ്പോൾ ജീവിതവു അഭിനയവും തമ്മിലുള്ള വ്യത്യാസമെന്തെന്നും  നാട്യശാസ്ത്രത്തില്നിന്നും വായിച്ചെടുക്കാം.
ഭാരതീയ കാവ്യകലാമീമാംസയുടെ  ഹൃദയമായ രസസിദ്ധാന്തം നാട്യശാസ്ത്രത്തിന്റെ സംഭാവനയാണ്. പില്‍ക്കാലവ്യാഖ്യാനങ്ങള്‍ക്കൊന്നുംതന്നെ തത്വത്തിൽ നാട്യശാസ്ത്രത്തിനപ്പുറം പോകുവാൻ കഴിഞ്ഞിട്ടില്ലെന്നതും വസ്തുതയാണ്. ശൃംഗാരം, ഹാസ്യം, കരുണം, രൌദ്രം, വീരം, ഭയാനകം, ബീഭത്സം, അദ്ഭുതം എന്നീ എട്ടുരസങ്ങളാണ് നാട്യശാസ്തരത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുള്ളത്. ശാന്തരസവും ഇതില്ത്തന്നെ തന്നെ ഉള്പ്പെട്ടിരിക്കുന്നുവെന്നാണ് പണ്ഡിതമതം.

 
"രതിര്ഹാസശ്ച ശോകശ്ച
ക്രോധോത്സാഹൌ ഭയം തഥാ
ജുഗുപ്സാ വിസ്മയശ്ചേതി
സ്ഥായീഭാവാഃ പ്രകീര്ത്തിതാഃ"

(രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജുഗുപ്സ, വിസ്മയം ഇവയാണ് എട്ടു രസങ്ങളുടെ സ്ഥായീഭാവങ്ങൾ-6\16 )

ഈ സ്ഥായീഭാവങ്ങള്ക്ക് നിര്വേദം മുതലുള്ള മുപ്പത്തിമൂന്ന് സഞ്ചാരി വ്യഭിചാരി ഭാവങ്ങളെയും ഭരതമുനി നിര്വചിച്ചിട്ടുണ്ട്. ഭാവാവിഷ്കരണത്തിലൂടെയാണ് രസപൂര്ത്തിയിൽ എത്തിച്ചേരുന്നത്. സഞ്ചാരി വ്യഭിചാരി സ്ഥായീഭാവങ്ങളിലുടെ ആസ്വാദകനെ രസപൂര്ത്തിയിലേക്ക് നയിക്കുക എന്നതാണ് കലയുടെ പരമമായ ലക്ഷ്യം. രസവും സ്ഥായീഭാവവും ആത്യന്തികമായി ഒന്നുതന്നെയാണ്. അവസ്ഥാഭേദംകൊണ്ടുളവാകുന്ന സംജ്ഞാഭേദം മാത്രമാണുള്ളത്. രസങ്ങള്തന്നെയും പരസ്പരം ബന്ധപ്പെട്ടുനില്ക്കുന്നു. മര്മ്മജ്ഞനായ കലാകാരൻ ഇവയെ സമഞ്ജസമായി സംയോജിപ്പിച്ച് വ്യത്യസ്തമായ നിബന്ധങ്ങള്ക്കു രൂപം നല്കുന്നു. സ്ഥായീഭാവത്തെ പരിപോഷിപ്പിക്കുന്ന ഉപദംശങ്ങളായി ഇതരഭാവങ്ങളെ ഉപയോഗപ്പെടുത്തുന്നു. അംഗിരസ മേതായിരുന്നാലും രസപൂര്ത്തി കൈവരിക്കുമ്പോഴുണ്ടാകുന്ന ആസ്വാദകാനുഭവം ആനന്ദംതന്നെ.  

വാചിയത്നസ്തു കര്ത്തവ്യോ
നാട്യസ്യൈഷാ തനുഃസ്മൃതാ
അംഗനൈപഥ്യസത്ത്വാനി
വാഗര്ത്ഥം വ്യഞ്ജയന്തി ഹി.

(വാക്കിൽ പ്രയത്നം ചെയ്യണം. നാട്യത്തിന്റെ ശരീരം വാക്കാണ്. ആംഗികം, ആഹാര്യം, സാത്വികം എന്നീ മൂന്നുവിധം അഭിനയങ്ങളും വാക്കിന്റെ അര്ത്ഥത്തെയാണല്ലോ പ്രകാശിപ്പികുന്നത്-15\2)
നാട്യശാസ്ത്രത്തിലെ ഈ ശ്ലോകം അഭിനയത്തിൽ വാക്കിനുള്ള പരമപ്രാധാന്യം വ്യക്തമാക്കുന്നതാണ്. വാക്കുകള്കൊണ്ടു നിര്മ്മിക്കപ്പെട്ട ശാസ്ത്രങ്ങൾ സ്ഥിതിചെയ്യുന്നതും വാക്കുകളില്ത്തന്നെയാണ്. വാക്കിനുമീതെ ഒന്നുമില്ലെന്നും സര്വ്വകാര്യങ്ങളുടെയും കാരണം വാക്കാണെന്നും ഭരതമുനി വ്യക്തമാക്കുന്നു. ബ്രഹ്മംതന്നെ നാദരൂപമാണെന്ന ദാർശനികവീക്ഷണമാണ് ഇവിടെ അഭിവ്യഞ്ജിക്കപ്പെട്ടിരിക്കുന്നത്. നാദം എന്നത്  ഒരു ഊര്ജ്ജരൂപമാണല്ലോ. ആപേക്ഷികമായി ഊര്ജ്ജവും പദാര്ത്ഥവും ഭിന്നമല്ല, അവസ്ഥാഭേദങ്ങൾ മാത്രമാണെന്ന് ആധുനികശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഒന്ന് മറ്റൊന്നായി പരിവര്ത്തനം ചെയ്യപ്പെടുന്നത് സ്വാഭാവികംമാത്രം.
വാചികാഭിനയത്തിന്‍റെ വിശദീകരണത്തിലാണ് ഭാഷാശാസ്ത്രവും വൃത്തശാസ്ത്രവും നാട്യശാസ്ത്രത്തില്‍ പരാമര്‍ശവിഷയങ്ങളായി വരുന്നത്. അക്ഷരങ്ങളിലാരംഭിച്ച് വ്യാകരണ വൃത്താലങ്കാരങ്ങള്‍വരെ ഭാഷയുടെ സകല കാര്യങ്ങളും നാട്യശാസ്ത്രം ചര്‍ച്ചചെയ്യുന്നു.  
.
"അകാരാദ്യാഃ സ്വരാജ്ഞേയാ
ഔകാരാന്തശ്ചതുര്ദ്ദശ
ഹകാരാന്താനി കാദീനി
വ്യഞ്ജനാനി വിദുര്ബുധാഃ"

(അകാരം മുതൽ ഔകാരംവരെയുള്ള പതിനാലക്ഷരങ്ങൾ സ്വരങ്ങളാണ്. കകാരം മുതല്ഹകാരമടക്കം മുപ്പത്തിമൂന്നക്ഷരങ്ങൾ വ്യഞ്ജനങ്ങളുമാണ്-15\7.)

ശ്വാസധാരയിലൂടെ സ്വനപേടകത്തിന്റെ കമ്പനംമൂലമുണ്ടാകുന്ന നാദം മുഖാവയവങ്ങളുടെ വിവിധഭാഗങ്ങളിൽ സ്വേച്ഛാനുസരണം സ്പര്ശിച്ചു ഉച്ചാരണമായി പുറത്തുവരുന്നതാണ് അക്ഷരങ്ങൾ വ്യാകരണവിധിപ്രകാരം സ്വര- വ്യഞ്ജനങ്ങളുടെ പ്രത്യേകതകളും അവചേര്ന്നുണ്ടാകുന്ന പദവിഭാഗങ്ങളും വിഭക്തി പ്രത്യയാദികളും വിശദമായി  നിര്വചിക്കപ്പെട്ടിരിക്കുന്നു.
ഗര്ഭപാത്രത്തിൽ ആയിരിക്കുമ്പോൾമുതൽ ശിശു മാതൃഭാഷ പഠിക്കുന്നുണ്ട്. വിദ്യാലയത്തിൽ ചേര്ക്കുന്നതിനുമുമ്പുതന്നെ മാതൃഭാഷയുടെ വ്യാകരണനിയമങ്ങൾ കുട്ടി പഠിച്ചുകഴിഞ്ഞിരിക്കും. വ്യാകരണഭംഗമില്ലാതെ മാതൃഭാഷ സംസാരിക്കാനും മനസ്സിലാക്കാനുമുള്ള കഴിവാണിത്. സംസാരഭാഷയില്നിന്നാണ് എല്ലാ വ്യാകരണനിയമങ്ങളും ഉണ്ടാക്കിയിട്ടുള്ളത്. വ്യാകരണ നിയമങ്ങളിലൂടെ രൂപപ്പെടുന്നത് പ്രദേശികഭേദങ്ങള്ക്കതീതമായ ഭാഷയുടെ സാമാന്യവല്കൃത രൂപമാണ്. വാചികാഭിനയത്തിൽ രണ്ടു രൂപങ്ങളും സാന്ദർഭികമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

അക്ഷരങ്ങളെ സൂക്ഷമമായി നിര്വ്വചിക്കുകയും വര്ഗീകരിക്കുകയും ചെയ്തിരിക്കുന്നു തുടര്ന്നുള്ള ശ്ലോകങ്ങളിൽ. വാചികാഭിനയത്തിൽ ഉച്ചാരണശുദ്ധിക്കുള്ള പ്രാധാന്യവും നിരന്തരസാധനയിലൂടെ സ്വരസ്ഥാനങ്ങളെ സ്വാധീനമാക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. ആദ്യാക്ഷരങ്ങൾ ഉരുവിടുന്ന ശിശുവിനെ സംബന്ധിച്ചിടത്തോളം സ്വാധീനമാക്കപെടുന്ന ഭാഷ ആശയങ്ങൾ ഉള്ക്കൊള്ളാനുള്ള മാധ്യമം കൂടിയാണ്. മനസ്സിലാവുക എന്ന പ്രക്രിയതന്നെ മാതൃഭാഷയിൽ അധിഷ്ടിതമാണ്. പിന്നീട് പഠിച്ചെടുക്കുന്ന ഭാഷകളെല്ലാംതന്നെ മാതൃഭാഷയുടെ അടിത്തറയിലാണ് സ്ഥിതിചെയ്യുന്നത്. ചിന്തിക്കുകയും സ്വപ്നം കാണുകയു ചെയ്യുന്ന ഭാഷയാണ് മാതൃഭാഷ എന്നു പറയുന്നത് അതുകൊണ്ടാണ്.
അക്ഷരങ്ങൾ ചേര്‍ന്നു വാക്കുകളാവുകയും വാക്കുകൾചേര്‍ന്നു ഗദ്യവും പദ്യവുമുണ്ടാവുകയും ചയ്യുന്ന വ്യാകണാധിഷ്ടിത സംയോഗതന്ത്രം നാട്യശാസ്ത്രരീതിയിൽ വിശദമാക്കപ്പെട്ടിരിക്കുന്നതു ശ്രദ്ധേയമാണ്. ഭാഷയുടെ ആരംഭത്തിനുമുമ്പുള്ള ശബ്ദത്തിന്‍റെ ആവര്ത്തന താളങ്ങൾപോലും ഛന്ദോബദ്ധമായിരുന്നു. ഈ ആവര്ത്തനതാളങ്ങളെ മനസ്സിൽ സൂക്ഷിക്കുകയും സാന്ദര്ഭികമായി പുനഃസൃഷ്ടിക്കുകയും ചെയ്തതിലൂടെയാണ് മനുഷ്യഭാഷ രൂപംകൊണ്ടത്.  

വൃത്തനിബദ്ധം, ചൂര്ണ്ണം (പദ്യം, ഗദ്യം) എന്നു രണ്ടുവിധ്ത്തിലാണ് പദബന്ധത്തിലൂടെ വാക്യങ്ങൾ രൂപപ്പെടുന്നത്. ഛന്ദസ്സിൽ ബന്ധിക്കപ്പെടാത്തതും അക്ഷരനിബന്ധന ഇല്ലാത്തതുമായ വാക്യമാണ് ചൂര്ണ്ണം (ഗദ്യം). നിബദ്ധപദം(പദ്യം) ഛന്ദോബന്ധവും വൃത്തനിയമമനുസരിച്ച് അക്ഷരങ്ങളെ ക്രമീകരിച്ചിട്ടുള്ളതും യതികളിൽ മുറിയുന്നതുമായ പദസംഘാതങ്ങളാണ്. ജീവികളുടെയെല്ലാം ശബ്ദങ്ങൾ നിശ്ചിത മാത്രകളിലുള്ള ആവര്ത്തനങ്ങളാണല്ലോ. അദ്ധ്വാനത്തോടൊപ്പവും വിനോദത്തോടൊപ്പവും മനുഷ്യൻ പുറപ്പെടുവിക്കുന്ന വായ്ത്താരികളും ഛന്ദോബദ്ധമായ ആവര്‍ത്തനങ്ങളാണ്‌. അതിനാൽ നുഷ്യഭാഷയുടെ ആദിരൂപവും ഛന്ദോബദ്ധമാണെന്നുവേണം കരുതാൻ. ഗദ്യം വികസിതമായ ഭാഷയുടെ സൃഷ്ടിയാണ്.

നാട്യത്തിൽ നാദത്തിനുള്ള പരമപ്രാധാന്യം കണ്ടറിഞ്ഞ ഭരതമുനി സപ്തസ്വരങ്ങളിലധിഷ്ഠിതമായ സംഗീതത്തെയും ചര്മ്മ തന്ത്രി സുഷിര വാദ്യങ്ങളെയും അക്ഷര മാത്രാ ഗണാധിഷ്ടിതമായ ച്ഛന്ദശ്ശസ്ത്രത്തെയും രസാലങ്കാരാധിഷ്ടിമായ ആവിഷ്ക്കാരത്തോടൊപ്പം നാട്യശാസ്ത്രത്തൽ ചിട്ടപ്പടത്തിയിരികുന്നു.

_ _ | _ _ | _ _  | _ _ |
ദിഗ്ലേ/ദിഗ്ലേ/ഝണ്ടും/ഝണ്ടും/
_ ~  ~ | ~ ~ ~ ~ | _ _ | _ |
ജംബുക/വലിതക/തേതേ/ജാഃ

(വൃത്തനിബദ്ധമായ ഈ വായ്ത്താരിക്കാണ്ശുഷ്ക്കാ വകൃഷ്ടഎന്നു പേര്‍. ഇതിൽ ഗുരുക്കളേയും ലഘുക്കളേയും മാത്രമേ വേര്തിരിച്ചു കാണിച്ചിട്ടുള്ളൂ. നീണ്ട വര ഗുരുവിനേയും വളഞ്ഞവര ലഘുവിനേയും കീഴ്മേലുള്ള വര മാത്രാവസാനത്തേയും കുറിക്കുന്നു.5/95)

നാദത്തെ വര്ണ്ണങ്ങളായും വര്ണ്ണങ്ങളെ അക്ഷരങ്ങളായും അക്ഷരങ്ങളെ ലഘുഗുരുക്കളായും വിവേചിച്ചറിയുവാൻ ഈ വായ്ത്താരി സഹായിക്കും. ലഘുഗുരുക്കള്ക്ക് മാത്രകളെയും മാത്രകൾ ചേര്ത്ത് ഗണങ്ങളെയും ഗണങ്ങൾ ചേര്ത്ത് പാദങ്ങളെയും ഈ വായ്ത്താരിയിൽ നിജപ്പെടുത്തിയിരിക്കുന്നു. രണ്ടാം പാദത്തിൽ ഒരു മാത്ര കുറഞ്ഞ തരംഗിണിയുടെ ആലാപനതാളമാണ് ഈ വായ്ത്താരി. ശ്രീശങ്കരാചാര്യരുടെ സൌന്ദര്യലഹരിയുടെ "ഭജഗോവിന്ദം ഭജഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ" എന്ന പല്ലവി ഈ താളത്തിലാണ്.


"ഛന്ദോഹീനോ ശബ്ദോസ്തി
ഛന്ദഃ ശബ്ദവര്ജ്ജിതം
ഏവം തുഭയസംയോഗോ
നാട്യസ്യോ ദ്യോദകഃ സ്മൃതഃ"

(ഛന്ദസ്സില്ലാതെ ശബ്ദമില്ല. ശബ്ദം കൂടാതെ ഛന്ദസ്സുമില്ല. ഛന്ദസ്സിന്റെയും ശബ്ദത്തിന്റെയും സംയോഗമാണ് നാട്യത്തെ പ്രകാശിപ്പിക്കുന്നത്-15\45).

നടൻ പുറപ്പെടുവിക്കുന്ന നിയതാക്ഷരമല്ലാത്ത വായ്ത്താരികൾ പോലും ഛന്ദോബദ്ധമായിരിക്കുന്നത് എങ്ങനെയെന്ന് കണ്ടുവല്ലോ. അര്ത്ഥങ്ങൾ ഉൾച്ചേര്‍ന്ന അക്ഷരങ്ങളാൽ തീര്ത്ത നാലു പാദങ്ങളോടുകൂടിയ നിബന്ധത്തെയാണ് വൃത്തമെന്നു പറയുന്നത്. നിശ്ചിത അക്ഷരസംഖ്യകളടങ്ങിയ പാദങ്ങളാണ് ഛന്ദസ്സുകൾ. നാലുപാദങ്ങൾ  ചേര്ന്ന വൃത്തങ്ങളിൽ മൂന്നുവിധത്തിൽ ഛന്ദസ്സുകൾ ക്രമീകരിക്കുന്നു. തുല്യമായ ഗണനിബന്ധനയിലുള്ള ഛന്ദസ്സുകളെ തുല്യമായി നിരത്തിയ നാലടികളാണ് സമവൃത്തങ്ങൾ. വിഷമപാദങ്ങളും സമപാദങ്ങളും മാത്രം തുല്യമായവൃത്തങ്ങൾ അര്ദ്ധസമവൃത്തങ്ങളും, നാലു പാദങ്ങളും വ്യത്യസ്തമായവ വിഷമവൃത്തങ്ങളുമാണ്. ഒന്നുമുതൽ ഇരുപത്തിയാറുവരെ അക്ഷരങ്ങൾ ചേരുന്ന പാദങ്ങളെയാണ് ഛന്ദസ്സായി പരിഗണിക്കുന്നത്. അതിൽ കൂടുതലക്ഷരങ്ങൾ വരുന്ന പാദങ്ങൾ ദണ്ഡകങ്ങളാണ്. ഒരക്ഷരമുള്ള ‘ഉക്ത’ മുതൽ ‘ഉത്കൃതിക്’ വരെ 26 ഛന്ദസ്സുകക്കും നാട്യശാസ്ത്രത്തില്‍ പേരുകളും നല്കിയിട്ടുണ്ട്.

"ഏകാക്ഷരം ഭവേദുക്ത-
മത്യുക്തം ദ്വ്യക്ഷരം ഭവേത്
മദ്ധ്യം ത്ര്യക്ഷരമിത്യാഹുഃ
പ്രതിഷ്ഠാ ചതുരക്ഷരാ."

(പാദത്തിൽ ഒരക്ഷരമുള്ള ഛന്ദസ്സിന് ഉക്തമെന്നും രണ്ടക്ഷരമായ ഛന്ദസ്സിന് അത്യുക്തം എന്നും മൂന്നക്ഷരമുള്ളിതിന് മദ്ധ്യമെന്നുമാണ് പേര്. നാലക്ഷരമുള്ളതു പ്രതിഷ്ഠയണ്. 15/46)
ഒരക്ഷരം മുതൽ നാലക്ഷരം വരെയുള്ള ഛന്ദസ്സുകളുടെ പേരുകളാണ് ഈ ശ്ലോകത്തിന്റെ നാലടികൾ കൊണ്ടു സൂചിപ്പിച്ചിരിക്കുന്നത്. തുടര്ന്നുള്ള ശ്ലോകങ്ങളിലും നാലുവീതം ഛന്ദസ്സുകളുടെ പേരുകളായി ഇരുപത്തിയാറു ഛന്ദസ്സുകളുടെയും നാമകരണം നിര്വ്വഹിച്ചിരിക്കുന്നു. തുടര്‍ന്നുവന്ന വൃത്തശാസ്ത്ര ഗ്രന്ഥങ്ങളും നാട്യശാസ്ത്രത്തെയാണ്‌ അനുകരിച്ചിട്ടുള്ളത്.
രസഭാവങ്ങള്ക്കും മുദ്രകള്ക്കുമെന്നപോലെ ഛന്ദസ്സുകള്ക്കും ഗണങ്ങള്ക്കും വൃത്തങ്ങള്ക്കും നാട്യശാസ്ത്രത്തില്സംജ്ഞകൾ നിശ്ചയിച്ചിരിക്കുന്നതു കണടുവല്ലോ. ശബ്ദങ്ങൾ ആവര്ത്തന താളങ്ങളായും താളങ്ങൾ വായ്തത്താരികളായും വായ്തത്താരികൾ പൊരുളുകൾ ചേര്ന്ന നാമങ്ങളായും രൂപം പ്രാപിച്ചത് സ്വനാവയവങ്ങളുടെ ക്രമാനുഗതമായ വികാസത്തിലൂടെയാണ്. ഒരു സംജ്ഞ(നാമം) തനിച്ച് ഗദ്യമാവില്ലെങ്കിലും ഒരക്ഷരം ഒരു ഛന്ദസ്സാണ്. അദ്ധ്വാനവേളയിൽ ഒരുസംജ്ഞ ആവര്ത്തിക്കുമ്പോൾ വിവരക്കൈമാറ്റത്തോടൊപ്പം ഛന്ദോബദ്ധമായ താളവും രൂപം കൊള്ളുന്നുണ്ട്. ഭാരം വലിക്കുമ്പോഴും തണ്ടുവലിക്കുമ്പോഴുമെല്ലാം സ്വാഭാവികമായി ഉണ്ടാകുന്നത് ആവര്ത്തനതാളങ്ങളാണല്ലോ
മനുഷ്യമനസ്സിൽ ബിംബങ്ങളായി ഓർത്തുവയ്ക്കാനും ആശയങ്ങളായി വിനിമയംചെയ്യാനും പര്യാപ്തമാംവണ്ണം രൂപപ്പെട്ട അര്ത്ഥമുൾക്കൊള്ളുന്ന ആദ്യപദങ്ങൾ നാമരൂപങ്ങളാണെന്നു കണ്ടുവല്ലോ. ബിംബവത്കരിക്കപ്പെട്ട ഒരു നാമത്തെനരി നരി നരി എന്നിങ്ങനെ പലതവണആവര്ത്തിച്ചാലും ഛന്ദോബദ്ധമായ വരികൾ കിട്ടും. ‘’നരി പോയി’’ എന്നു പറയുമ്പോൾ ഭാഷ കൂടുതൽ സങ്കീര്ണ്ണമാകുന്നതു കാണാം. പോയി എന്നക്രിയ അമൂര്ത്തമായ ഒരു ബിംബമാണ്. ക്രിയയോടൊപ്പം കാലഭേദങ്ങൾ കൂടി തിരിച്ചറിഞ്ഞാലേ അര്ത്ഥം പൂര്ത്തിയാവുകയുള്ളു. അമൂര്ത്തബിംബങ്ങൾ ഉള്ക്കൊള്ളാൻ തക്കവിധം മസ്തിഷ്കം വികാസംപ്രാപക്കുമ്പോൾ വികസിതമാകുന്ന ഭാഷ മസ്തിഷ്ക വികാസത്തെ തിരിച്ചും സഹായിക്കുന്നുണ്ട്. ഭാഷ ഇവിടെ സൃഷ്ടിയും സ്രഷ്ടാവുമാവുന്നു നരി പോയി’, ‘മയിലാടിതുടങ്ങിയ നാമ-ക്രിയകൾ മനസ്സിൽ രൂഢമൂലമായ ആവര്ത്തനതാളങ്ങളോടു ചേര്ന്നുണ്ടായതാണ് കവിതയുടെ പ്രാഥമികരൂപമായ നാടന്പാട്ടുകൾ
.മരം എന്നത് ഒരു നാമരൂപമാണല്ലോ. എന്നാൽ 'മര' എന്നത് ഒരു വായ്ത്താരി മാത്രമാണ്. ‘മരാമരാമരാ....’ എന്ന വായ്ത്താരി ആവര്ത്തിക്കുമ്പോൾരാമരാമ...’ എന്ന നാമജപമായി മാറുന്നു. ആവര്ത്തനതാളങ്ങളുടെ വാല്മീകത്തില്നിന്നും ആദികാവ്യം ഉരുത്തിരിഞ്ഞുവരുന്നതെങ്ങനെ എന്നാണ് നാമിവിടെ കണ്ടത്. കണ്ടെടുക്കപ്പെട്ട ആദ്യസാഹിത്യരൂപങ്ങളായ ഋഗ്വേദവും ഗില്ഗാമെഷുമെല്ലാം ഏറെക്കുറെ പദ്യരൂപത്തിലായിരുന്നുവെന്നത് വസ്തുതയാണ്. ഛന്ദസ്സുകള്ക്കപ്പുറത്തുള്ള മാലാവൃത്തങ്ങൾ വ്യാകരണനിബദ്ധവും, ആശയങ്ങളെ കൂടുതൽ ഉള്ക്കൊള്ളാനും വിനിമയം ചയ്യാനും പര്യാപവുമായ ഗദ്യത്തിന്റെ വികാസത്തിലേയ്ക്കാണ് വഴിതുറക്കുന്നത്.

.
ഛന്ദസ്സാം തു തഥാ ഹ്യേഷാം
ഭേദാഃ പ്രസ്ഥാരയോഗതഃ
അസംഖ്യേയപ്രമാണാനി
വൃത്താന്യാഹുരതോ ബുധാഃ

(ഇരുപത്താറു ഛന്ദസ്സുകള്ക്ക് പ്രസ്ഥാരംകൊണ്ട് (ഗുരുലഘുവിന്യാസഭേദം കൊണ്ട്) അനേകം ഭേദങ്ങൾ സംഭവിക്കുന്നു. അതിനാൽ വൃത്തങ്ങളിത്രയെന്നു കണക്കാക്കാനും പ്രയാസമമെന്നു പറയുന്നു, പണ്ഡിതന്മാർ-15\53.)

ഒന്നുമുതൽ ഇരുപത്താറുവരെ അക്ഷരസംഖ്യകളിലുള്ള ഛന്ദസ്സുകളിൽ ലഘുഗുരുക്കളുടെ വിന്യാസഭേദംമൂലമുണ്ടാവുന്ന വ്യത്യസ്ത താളത്തിലുള്ള വരികളാണ് വൃത്തങ്ങൾ. അസംഖ്യം എന്നാണ് ശ്ലോകത്തിൽ പറഞ്ഞിട്ടുള്ളതെങ്കിലും സമവൃത്തങ്ങളുടെ എണ്ണം കണക്കാക്കാൻ ശ്രമിച്ച ഭരതമുനിയെ കൊണ്ടെത്തിച്ചത് അതിഭീമമായ ഒരു സംഖ്യയിലാണ്. ‘ഗുരു’, ‘ലഘു’ എന്നിങ്ങനെ രണ്ടുവിധം അക്ഷരങ്ങളുള്ളതിൽ ഗുരു രണ്ടുമാത്രകളുള്ള ദീര്ഘാക്ഷരങ്ങളും ലഘു ഒരുമാത്ര വരുന്ന ഹ്രസ്വാക്ഷരങ്ങളുമാണ്. ഉച്ചരിക്കുമ്പോഴുണ്ടാകുന്ന ശ്വാസധാരയുടെ ദൈര്ഘ്യം അളക്കുന്ന തോതാണ് മാത്ര. ദീര്ഘത്തെ 'ഗം' കൊണ്ടും ഹ്രസ്വത്തെ '' കൊണ്ടും അടയാളപ്പെടുത്തിയാൽ അവയുടെ മാത്രയും കൃത്യമായിരിക്കും. ഛന്ദസ്സിൽ കാവ്യാക്ഷരങ്ങള്ക്കുപകരം 'ഗം-ല'കൾ നിരത്തിയാൽ അതേ വൃത്തത്തിന്റെ ചൊല്ത്താളംതന്നെ കിട്ടുന്നതാണ്.

രണ്ടക്ഷരമുള്ള ‘അത്യുക്ത’ ഛന്ദസ്സിൽ താഴെ കാണിച്ചവിധം ഗുരു-ലഘുക്കൾ നിരത്തിയാൽ
ഗംഗം
ഗംല
ലഗം
ലല
എന്നിങ്ങനെ നാലു വൃത്തങ്ങൾ കാണും.
മൂന്നക്ഷരമുള്ള ‘മധ്യ’ ഛന്ദസ്സിനു

ഗംഗംഗം   (മ ഗണം)
ഗംലല     (ഭ)
ഗംഗംല    (ത)
ലഗംഗം    (യ)
ലലഗം     (സ)
ലഗംല     (ജ)
ഗംലഗം    (ര)
ലലല      (ന)
എന്നീ എട്ടു വൃത്തങ്ങളായി ഗുരു- ലഘുക്കളെ ക്രമീകരിക്കാം. (മൂന്നക്ഷരഗണങ്ങളുടെ(ത്രികങ്ങള്‍) ലഘു-ഗുരു ഭേദപ്രകാരമുള്ള ഗണനാമങ്ങളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.) ഈ തോതനുസരിച്ച് നാലക്ഷരമുള്ള പ്രതിഷ്ഠയിൽ പതിനാറും അഞ്ചക്ഷമുള്ള സുപ്രതിഷ്ഠയിൽ മുപ്പത്തിരണ്ടും വൃത്തങ്ങൾ വരും. ഇപ്രകാരം ഇരട്ടപ്പെരുപ്പമായി  26 ഛന്ദസ്സുകളിൽ വരുന്ന വൃത്തസംഖ്യകളെ ഭരതമുനി ഗണിച്ചു തിട്ടപ്പെടുത്തിയിട്ടുള്ളത് നോക്കുക.


സര്വ്വേഷാം ഛന്ദസാമേവം
വൃത്താനി കഥിതാനി വൈ
തിസ്രഃ കോട്യോ ദശ തഥാ
സഹസ്രാണാം ശതാനി തു

ചത്വാരിംശത്തഥാ ദ്വേ
സഹസ്രാണി ദശൈവ തു
സപ്തഭിഃ സഹിതാന്യേവ
സപ്ത ചൈവ ശതാനി

ഷഡ്വിംശതിരിഹാന്യാനി
വ്യാഘ്യാതാനി സമാസതഃ
സമാനി ഗണനായുക്തി-
മാശ്രിത്യ കഥിതാനി വൈ.

(എല്ലാ ഛന്ദസ്സുകളുടെയും വൃത്തങ്ങളെ ഒരുമിച്ചു കൂട്ടുമ്പോൾ പതിമൂന്നു കോടി നാല്പത്തിരണ്ടുലക്ഷത്തി പതിനേഴായിരത്തി എഴുനൂറ്റിരുപത്താറ് (13,42,17726)വൃത്തങ്ങൾ ഉണ്ടാകുന്നതാണ്. സമവൃത്തങ്ങളുടെ മാത്രം കണക്കാണ് ഇവിടെപ്പറഞ്ഞത്.15/73)

കമ്പ്യൂട്ടറുകള്ക്കുപോലും ശ്രമകരമായ ഗണനക്രിയ 2500ഓളം വര്ഷങ്ങള്ക്കുമുമ്പ് ഭരതമുനി നടത്തിയത് ശാസ്ത്രപൂർത്തിക്കുവേണ്ടിയാണ്. ലഘുഗുരുക്കളുടെ മാത്രം വിന്യാസഭേദംകൊണ്ട് ഛന്ദസ്സുകളിൽ ഇത്രയും സമവൃത്തങ്ങൾ സൃഷ്ടിക്കാമെങ്കിലും താളലയങ്ങൾ ഒത്തിണങ്ങിയ ഏതാനും വൃത്തങ്ങൾ മാത്രമേ കവികൾ ഉപയോഗിച്ചിട്ടുള്ളൂ. അത്തരം വൃത്തങ്ങൾ മാത്രമേ നാമകരണം ചെയ്യപ്പെട്ടിട്ടുമുള്ളൂ. പ്രതിഭാധനരായ കവികൾക്ക്  മുങ്ങിയെടുക്കാൻ ഛന്ദസാഗരത്തിൽ ഒളിഞ്ഞുകിടക്കുന്ന അചുംബിതങ്ങളായ വൃത്തരത്നങ്ങൾ എത്രയോ ബാക്കി കിടക്കുന്നുണ്ട്.

ഛന്ദോവിഭാഗം, വൃത്തവിധി എന്നീ പതിനഞ്ചും പതിനാറും അദ്ധ്യായങ്ങളിലാണ് പ്രധാനമായും നാട്യശാസ്ത്രത്തിൽ വൃത്തശാസ്ത്രത്തെപ്പറ്റി പ്രതിപാദിക്കുന്നത്. ഛന്ദോവിഭാഗം, ആവര്ത്തനതാളങ്ങളില്നിന്നും ഛന്ദസ്സുകളും അവയിൽ ലഘുഗുരു വിന്യാസംമൂലം ഗണങ്ങളും ഗണങ്ങൾ ചേര്ന്ന് വൃത്തങ്ങളും രൂപംകൊള്ളുന്നതെങ്ങനെയെന്ന് വിശദമാക്കുന്നു. നാട്യത്തിലുപയോഗിക്കുന്ന അമ്പത്തിമൂന്ന് സമവൃത്തങ്ങളുടെ ലക്ഷ്യ ലക്ഷണങ്ങളാണ് വൃത്തവിധിയിലെ പ്രതിപാദ്യം. മൂന്നക്ഷരഗണങ്ങള്‍ക്കു (ത്രികങ്ങള്‍) സംജ്ഞകൾ നല്‍കിയിട്ടുണ്ടെങ്കിലും ഗം- കളുപയോഗിച്ചാണ് ഭരതമുനി ലക്ഷണം നിര്‍വഹിച്ചിട്ടുള്ളത്.

ഉദാഹരണമായി ‘ഗജവിലസിതം’ എന്ന വൃത്തത്തിന്റെ ലക്ഷണം അനുഷ്ടുപ്പ്‌ വൃത്തത്തില്‍ നിര്‍ണ്ണയിച്ചിരക്കുന്നത് നോക്കുക.

ആദ്യം ചതുർത്ഥം ഷഷ്ഠം ച
നൈധനം ച യദാ ഗുരു
ഷോടശാക്ഷരകേ പാദേ
ഗജം വിലസിതം തു തത്

(പതിനാറക്ഷരമുള്ള പാദത്തിൽ ഒന്ന് നാല് ആറ് പതിനാറ് എന്നീ നാലക്ഷരങ്ങൾ മാത്രം ഗുരുവായിട്ടുള്ള വൃത്തത്തിന് ഗജവിലസിതമെന്നു പേർ.)

അഷ്ടി ഛന്ദസ്സിലെ പതിനാറക്ഷരങ്ങളെ ഇപ്രകാരം ഗുരു-ലഘുക്കളിൽ നിരത്തിയാൽ

'ഗംലല|ഗംലഗം|ലലല|ലലല|ലലല|ഗം'

എന്നു ചൊൽത്താളം ലഭിക്കും. 'ഭരനനനഗം' എന്നു വർണ്ണഗണക്രമത്തിൽ വരുന്ന ഗജവിലസിതം വൃത്തരത്നാകരത്തിലോ വൃത്തമഞ്ജരിയിലോ പരാമർശിക്കപ്പെട്ടിട്ടില്ല.  അതിനാല്‍ മലയാളത്തിൽ ഈ വൃത്തത്തിന്റെ ലക്ഷ്യലക്ഷണം ഇപ്രകാരമെഴുതാം-

'ഭംരനനാനഗം വരുമതുഗജവിലസിതം'.
(ആറിൽ യതിയും വരുന്നുണ്ട്.)
നാട്യശാസ്ത്രത്തിലെ ‘വൃത്തവിധി’ എന്ന അദ്ധ്യായത്തില്‍ ഭരതമുനി ലക്ഷണം നിര്‍വഹിച്ച വൃത്തങ്ങളില്‍  പലതും വൃത്തരത്നാകരമുള്പ്പെടെയുള്ള വൃത്തശാസ്ത്ര ഗ്രന്ഥങ്ങളിലൊന്നും പ്രതിപാദിക്കപ്പെടാത്ത അപൂര്‍വ്വ വൃത്തങ്ങളാണെന്നത് വൃത്തപഠനത്തിൽ ഏറെ പ്രാധാന്യമര്ഹിക്കുന്നു.
========================
സുബ്രഹ്മണ്യന്‍ കുറ്റിക്കോൽ
Subramanian Kuttikkol, P.O. Kuttikkol, Taliparamba. Kannur.
PIN – 670562
Phone = 9495723832.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ